മലയാളത്തിലെ പ്രമുഖ നടന്‍ ടിപി. മാധവന്‍ അന്തരിച്ചു ; ആദരാഞ്ജലി അര്‍പ്പിച്ച്‌ സിനിമാലോകം

കൊല്ലം: മലയാള സിനിമയിലെ ശ്രദ്ധേയ നടനായ ടി.പി. മാധവൻ അന്തരിച്ചു. കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 600-ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം, മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു.

മധ്യവയസ്സിൽ, ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയവെ, അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യം മലയാള സിനിമാലോകത്തിന് വലിയ നഷ്ടമാണ്. കുറച്ച് നാളുകളായി പത്തനാപുരം ഗാന്ധിഭവനിൽ വിശ്രമത്തിലായിരുന്ന മാധവനെ, ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ടി.പി. മാധവന്‍ 40ാം വയസ്സിലാണ് അഭിനയജീവിതം ആരംഭിച്ചത്. 1975-ല്‍ പുറത്തിറങ്ങിയ “രാഗം” എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം, വില്ലൻ വേഷങ്ങളിലൂടെ തുടക്കം കുറിച്ച്, പിന്നീട് ഹാസ്യവും സ്വഭാവവേഷങ്ങളും ചെയ്തുകൊണ്ട് മികച്ച നടനായി മാറി. “കോളിളക്കം,” “നാടോടിക്കാറ്റ്,” “വിയറ്റ്‌നാം കോളനി,” “പപ്പയുടെ സ്വന്തം അപ്പൂസ്,” “അയാള്‍ കഥയെഴുതുകയാണ്,” “പുലിവാല്‍ കല്യാണം,” “നരസിംഹം” തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു.

2016-ൽ പുറത്തിറങ്ങിയ “മാല്‍ഗുഡി ഡേയ്‌സ്” ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. നാളെ രാവിലെ 9 മണി മുതൽ പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിന് വെക്കുകയും, വൈകിട്ട് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌ക്കരിക്കപ്പെടുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *