ഭുവനേശ്വർ: ഒഡിഷയിൽ മനുഷ്യനിൽ പക്ഷിപ്പനി (Avian Influenza) ബാധിച്ചതായി സംശയമുള്ള സാഹചര്യത്തിൽ, ആരോഗ്യ വകുപ്പ് അധികൃതർ അതീവ ജാഗ്രതയിൽ നിലകൊള്ളുന്നു.
പുരി ജില്ലയിൽ ചികിത്സയിലുള്ള ഒരു രോഗിയിലാണ് പക്ഷിപ്പനിയുടെ സംശയകരമായ ലക്ഷണങ്ങൾ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ നീലകാന്ത മിശ്ര അറിയിച്ചു. മംഗൽപൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയ ഈ രോഗിയുടെ ശരീര സ്രവം ശേഖരിച്ച് ഭുവനേശ്വറിലെ റീജ്യണൽ മെഡിക്കൽ റിസർച്ച് സെന്ററിലേക്കും പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കും പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.
റിപ്പോർട്ടുകൾ ലഭിക്കാൻ ഏഴ് ദിവസത്തോളം സമയമെടുക്കുമെന്നും, അതിനുശേഷം മാത്രമേ രോഗബാധ സംബന്ധിച്ച സ്ഥിരീകരണം നടത്താനാകൂ എന്നും മിശ്ര വ്യക്തമാക്കി. ഇക്കാര്യം നേരിടാൻ ഓഡിഷയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പൂർണ സജ്ജമാണെന്ന് മന്ത്രി ഡോ. മുകേഷ് മഹാലിംഗ് അറിയിച്ചു.
ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
