ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും മുന്നോട്ടു പോയില്ല. മാല്‍പേ സംഘത്തിന് ഇന്നും തിരച്ചിൽ നടത്താനുളള അനുമതി ലഭിച്ചില്ല, ഇതോടെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മല്‍പെ അടക്കം സംഘം ഷിരൂരിൽ നിന്ന് മടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ നിലപാടനുസരിച്ച്, ഡ്രഡ്ജർ ഉപയോഗിച്ച് പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്യാതെ തിരച്ചിൽ തുടരാനാവില്ല.
അനുമതി ലഭിക്കാതെ വന്നതിനെതിരെ ദുരന്തത്തിൽ കാണാതായ കർണാടക സ്വദേശി ജഗന്നാഥിന്റെ കുടുംബം കടുത്ത അമര്‍ഷത്തിലാണ്. നാളെ സത്യാഗ്രഹ സമരം നടത്തുമെന്ന് ജഗന്നാഥിന്റെ മക്കൾ അറിയിച്ചു. അതേസമയം, അർജുന്റെ കുടുംബത്തെ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ ഇന്ന് സന്ദര്‍ശിക്കും. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ എത്തിയാണ് കൂടിക്കാഴ്ച.
കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഈശ്വർ മൽപെ പലയിടങ്ങളിലും ഗംഗവലി പുഴയിൽ തിരച്ചിൽ നടത്തിയത്. ലോറിയിൽ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ചുള്ള സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല.
