ഡല്‍ഹി: ഡല്‍ഹിയിലെ കിഴക്കൻ ഡല്‍ഹിയിലെ ന്യൂ അശോക് നഗറിലുള്ള ഒരു നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
പൂട്ടിയിട്ട മുറിയുടെ അകത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വാതിൽ പൊളിച്ച് അകത്തു കടന്ന പൊലീസ്, അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പ്രാഥമിക നിഗമന പ്രകാരം ഇത് ആത്മഹത്യയാണെന്ന് സംശയിക്കുന്നു.
പെൺകുട്ടിയുടെ കയ്യില്‍ ഡ്രിപ്പ് കുത്തിയ നിലയിലായിരുന്നു. കൂടാതെ, മുറിയിലെ സീലിംഗ് ഫാനിൽ രണ്ട് ഡ്രിപ്പുകള്‍ തൂങ്ങിക്കിടക്കുന്നതായി കണ്ടെത്തി. മെഡിക്കൽ സംഘത്തിന്റെ പരിശോധനയില്‍ പെൺകുട്ടി മരണപ്പെട്ടതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, മൃതദേഹം ലാല്‍ ബഹദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി.
പിന്നീട്, പെൺകുട്ടിയുടെ കുടുംബത്തെ മരണവിവരം അറിയിക്കുകയും, അന്വേഷണത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ മുറിയിൽ നിന്നുള്ള ഫോൺ ഉൾപ്പെടെയുള്ള വസ്തുക്കൾ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
