ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരികയും രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. നായിബ് സുബേദാർ വിപൻ കുമാർ, സീപായി അരവിന്ദ് സിംഗ് എന്നിവർ വീരമൃത്യു വരിച്ച സൈനികരാണ്. പ്രദേശത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
സെപ്റ്റംബർ 18 മുതൽ കശ്മീരിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഈ ആക്രമണം ഉണ്ടായത്. പിങ്ഗ്നൽ ദുഗഡ്ഡ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കിയത്.
കഠ്‌വയിലെ ഖാന്ദാരയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിക്കുകയും ഇവരിൽ നിന്ന് എകെ 47 തോക്കുകൾ, പിസ്റ്റളുകൾ, മാഗസിനുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.
