വയനാട് ഉരുള്‍പൊട്ടല്‍ : ചാലിയാറില്‍ നിന്ന് ഇന്നലെ ലഭിച്ചത് രണ്ട് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും

മലപ്പുറം: വയനാട് ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്ടപ്പെട്ടവരുടേതായി ചാലിയാർ പുഴയില്‍ നടത്തിയ തിരച്ചിലില്‍ ഇന്നലെ (ഞായർ) ലഭിച്ചത് 2 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും.

ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങള്‍ 75 ഉം ശരീര ഭാഗങ്ങള്‍ 142 ഉം ആയി. ആകെ 217 എണ്ണം. 38 പുരുഷന്മാരുടെയും 20 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.

ഇതുവരെ 212 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. 203 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു.

ദുരന്തത്തിന് ഒരാഴ്ച പിന്നിടുമ്ബോള്‍ ചാലിയാറില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ആറാം ദിവസവും തുടർന്നു. ചാലിയാര്‍ പുഴയോട് ചേര്‍ന്ന വനമേഖലയിലാണ് ഇന്ന് പ്രധാനമായും തിരച്ചില്‍ നടന്നത്. വനം വകുപ്പും സംയുക്ത സംഘവും തിരച്ചിലില്‍ പങ്കാളികളാവുന്നുണ്ട്. പോത്തുകല്ല് പഞ്ചായത്ത് പരിധിയില്‍ നിന്ന് ഉരുള്‍പൊട്ടല്‍ നടന്ന ചൂരല്‍മല ഭാഗത്തേക്ക് കഴിയാവുന്ന ദൂരം തിരച്ചില്‍ നടത്തുന്നുണ്ട്. മുണ്ടേരി ഫാമില്‍ നിന്നും നിശ്ചിത ടീമുകളായി ഇരുട്ടുകുത്തി കടവ് മുതല്‍ മുകളിലേക്കാണ് തിരച്ചില്‍ നടത്തിയത്. ചാലിയാറിന്റെ മറ്റു ഭാഗങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരും തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *