കുവൈറ്റ് സർക്കാരിന്റെ പുതിയ തീരുമാനം പ്രകാരം, പ്രവാസികളെ ദിവസങ്ങള്‍ക്കുള്ളിൽ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുവൈറ്റ് പൗരന്മാർക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്.
പൊതുമരാമത്ത്, മുനിസിപ്പല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി നൂറ അല്‍ മഷാന്‍ തന്നെയാണ് ഈ നിർദേശം നല്‍കിയത്. മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ബോഡിയിലെയും അഫിലിയേറ്റഡ് ഡയറക്ടറേറ്റുകളിലെയും നിയമോപദേശകരുമായ പ്രവാസികളെ ഈ നടപടി ബാധിക്കും. എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്, നിയമം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവരെയും ഇതിൽ ഉൾപ്പെടും.
അല്‍ അൻബ പത്രത്തിലെ റിപ്പോര്‍ട്ടുകൾ പ്രകാരം, ഇത്തരം ജോലികൾ ചെയ്യാൻ കഴിവുള്ള നിരവധി സ്വദേശികളാണ് രാജ്യത്തുള്ളത്, അതിനാലാണ് പ്രവാസികളെ പിരിച്ചുവിടുന്നത്. 2024ൽ കുവൈറ്റ് പെട്രോളിയം കോർപ്പറേഷനിൽ വന്ന 1,211 ഒഴിവുകളിലും കുവൈറ്റ് പൗരന്മാർക്ക് മാത്രമാണ് തൊഴിൽ നൽകിയത്.
കുവൈറ്റ് പൊതുമേഖലയിലെ ഏകദേശം 4,83,200 തൊഴിലാളികളിൽ 23% പ്രവാസികളാണ്. 4.8 മില്യൺ ജനസംഖ്യയുള്ള കുവൈറ്റിൽ 3.3 മില്യൺ ജനങ്ങളും വിദേശികളാണ്. അതിനാൽ, നിയമവിരുദ്ധമായി രാജ്യത്തെത്തുന്നവരെയും താമസിക്കുന്നവരെയും തടയാൻ കുവൈറ്റ് നിയമങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
