വയനാട്ടിലെ ചില പ്രദേശങ്ങളിൽ അനുഭവപ്പെട്ട ഭൂമിയിലെ പ്രകമ്പനവും മുഴക്കവുമൊന്നും ആശങ്കപ്പെടേണ്ടതല്ലെന്ന് ജിയോളജി വകുപ്പ് അറിയിച്ചു.
വെള്ളത്തിലേതായോ, കിണറുകളിലേതായോ കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. വെള്ളത്തിന്റെ നിറം മാറിയതോ പുതിയ വെള്ളത്തിന്റെ ഉറവകൾ ഉണ്ടാകുന്നതോ കണ്ടിട്ടില്ല. അതിനാൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജിയോളജി വിഭാഗം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ പ്രാഥമിക റിപ്പോർട്ട് ജില്ലാ കലക്ടറിന് കൈമാറിയിട്ടുണ്ട്.
നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ ചില ഭാഗങ്ങളിലും വൈത്തിരി താലൂക്കിലെ സുഗന്ധഗിരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഇന്നലെ രാവിലെ ഈ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
നാഷണൽ സെൻറർ ഫോർ സീസ്മോളജി, വയനാടും സമീപ ജില്ലകളിലും അനുഭവപ്പെട്ട പ്രകമ്പനം ഭൂകമ്പമല്ലെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചു. ഉരുള്‍പൊട്ടലുകൾക്ക് ശേഷം പാറക്കൂട്ടങ്ങൾ താഴേക്ക് ചലിക്കുന്നതിനാൽ ഉണ്ടാകുന്ന പ്രകമ്പനമാണെന്നതാണ് നാഷണൽ സെൻറർ ഫോർ സീസ്മോളജിയുടെ നിഗമനം.
