ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ദിവസങ്ങളായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു, ഇന്ന് ഉച്ചയോടെ യെച്ചൂരി അന്തരിക്കുകയായിരുന്നു.
സൈദ്ധാന്തിക പോരാളിയും ഇടതുപക്ഷത്തെ പ്രമുഖ നേതാവുമായ യെച്ചൂരി, ഇന്ത്യൻ രാഷ്ട്രീയ-സാമൂഹിക മുന്നേറ്റങ്ങളിൽ നിർണായക പങ്കുവഹിച്ചു. 1952 ആഗസ്റ്റ് 12ന് ചെന്നൈയിൽ ജനിച്ച യെച്ചൂരി, തന്റെ രാഷ്ട്രീയ ജീവിതം ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ എസ്‌എഫ്‌ഐ അംഗമായിക്കൊണ്ട് ആരംഭിച്ചു. 1975-ൽ സിപിഎമ്മിൽ ചേർന്ന അദ്ദേഹം 1992-ൽ പൊളിറ്റ്ബ്യൂറോ അംഗമായി.
1996-ൽ ഐക്യമുന്നണി സർക്കാറിന്റെയും 2004-ലെ യുപിഎ സർക്കാറിന്റെയും രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ച യെച്ചൂരി, 2015-ൽ സിപിഎം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
