അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 22-കാരൻ അനിരുദ്ധനെ 26 വർഷം കഠിനതടവിന് ശിക്ഷിച്ചുകൊണ്ട് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി വിധി പുറപ്പെടുവിച്ചു. കൂടാതെ, 1,20,000 രൂപ പിഴയും വിധിച്ചിരിക്കുകയാണ്. പോക്‌സോ നിയമ പ്രകാരമാണ് ശിക്ഷ നടപ്പാക്കിയത്.
2021 ലെ സംഭവമാണ് കേസിനാധാരം. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നതായിരുന്നു ആരോപണം. ഏനാത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എസ്. സുജിത്താണ് കേസ് അന്വേഷണം നടത്തി. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി. സ്മിതാ ജോൺ ഹാജരായി. പിഴ തുക ഈടാക്കിയാൽ അതിജീവിതയ്ക്ക് നൽകുവാൻ കോടതി നിയമ സേവന അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
