തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി സ്‌ക്വാഡ്രണ്‍ ലീഡര്‍ മോഹന സിംഗ് ചരിത്രം സൃഷ്ടിച്ചു. ഇതുവരെ മിഗ് 21 വിമാനങ്ങള്‍ പറത്തിയിരുന്ന മോഹനയെ ഗുജറാത്തിലെ നാലിയ എയര്‍ ബേസിലെ ഫ്‌ളൈയിംഗ് ബുള്ളറ്റ്‌സ് സ്‌ക്വാഡ്രണിലേക്ക് നിയമിച്ചു.
രാജസ്ഥാനിലെ ജുന്‍ജുന്‍ സ്വദേശിനിയായ മോഹന സിംഗ് സൈനിക പശ്ചാത്തലമുള്ള കുടുംബത്തിലാണ് ജനിച്ചത്. 2019ല്‍ ‘ഹോക്’ വിമാനത്തിന്‍റെ ആദ്യ വനിതാ പൈലറ്റായി പേരു നേടുകയും, 2020ല്‍ നാരിശക്തി പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത മോഹനയുടെ കുടുംബത്തില്‍ പിതാവ് വ്യോമസേനയിലെ വാറന്റ് ഓഫീസറായിരുന്നു, മുത്തച്ഛന്‍ എയർഫോഴ്സില്‍ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു.
2016ല്‍ ഇന്ത്യൻ വ്യോമസേനയിലെ ആദ്യത്തെ വനിതാ ഫൈറ്റര്‍ പൈലറ്റുമാരില്‍ ഒരാളായി എത്തിയ മോഹന, ഭാവന കാന്ത്, അവനി ചതുര്‍വേദി എന്നിവരോടൊപ്പം ഈ പദവിയിലേക്ക് തിരഞ്ഞെടുത്ത മൂന്ന് വനിതകളില്‍ ഒരാളാണ്. നേരത്തെ, വ്യോമസേനയില്‍ സ്ത്രീകളെ ഹെലികോപ്ടറും ഗതാഗതവിമാനങ്ങളും പറത്താന്‍ മാത്രമാണ് നിയോഗിച്ചിരുന്നത്. 2019ല്‍ മോഹന, ഹോക് വിമാനം പറത്തുന്നതിലൂടെ ഈ നിലപാട് മാറ്റുകയും, 2020ല്‍ നാരിശക്തി പുരസ്കാരം നേടുകയും ചെയ്തു.
