തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സഹായം നൽകുന്നതിന്‍റെ കാര്യത്തിൽ പരസ്യമല്ലാതെ നിർവഹിക്കണമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പൊതുപരിപാടികളിലോ പരസ്യമായോ സഹായം നൽകുന്നതിന് പകരം, കുട്ടികളുടെ സ്വകാര്യതയും ആത്മാഭിമാനവും സംരക്ഷിക്കപ്പെടണമെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളെ സഹായിക്കുന്നതിൽ അവരുടെ ആത്മാഭിമാനത്തിന് ഭംഗം വരുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും, അവരെ രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കരുതെന്നും നിർദേശമുണ്ട്. ഈ കാര്യത്തിൽ ഡിഇഒമാർക്കും ഹെഡ്മാസ്റ്റർമാർക്കും ആവശ്യമായ ഇടപെടൽ നടത്താൻ ചുമതല നൽകിയിട്ടുണ്ട്.
ഈ വിഷയം നേരത്തേ ബാലാവകാശ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് മുന്നോട്ട് വെച്ചതായിരുന്നു. സഹായം പരസ്യമായി നൽകിയതിന്‍റെ പേരിൽ കുട്ടികൾ മാനസികമായി ബുദ്ധിമുട്ടേണ്ടി വരാതിരിക്കണമെന്നും, ഇത്തരം പ്രശ്നങ്ങൾ പ്രതിരോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
