രാജ്യത്തെ നടുക്കിയ മറ്റൊരു ഹൃദയഭേദക സംഭവത്തിൽ, ഉത്തരാഖണ്ഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സ്, ഉത്തര്‍പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വീട്ടിലേക്ക് മടങ്ങവേ ബലാത്സംഗത്തിനിരയായി കൊലപ്പെടുകയായിരുന്നു.
സംഭവം ജൂലൈ 30-ന് വൈകുന്നേരം നടന്നു. ജോലി കഴിഞ്ഞ് ആശുപത്രി വിട്ട നഴ്സിനെ, ഇന്ദ്ര ചൗക്കിൽ നിന്ന് ഇ-റിക്ഷയിൽ കയറുന്നതായുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും, അവര്‍ ഉത്തര്‍പ്രദേശിലെ ബിലാസ്പുരിലുള്ള വീട്ടിൽ എത്തിച്ചേരാതെ മറഞ്ഞു. ആഗസ്റ്റ് 8-ന്, ഒമ്ബത് ദിവസങ്ങള്‍ക്കുശേഷം, ദിബ്ദിബ ഗ്രാമത്തിലെ ആളൊഴിഞ്ഞ ഒരു പറമ്പില്‍ നിന്ന് പൊലീസ് നഴ്സിന്റെ മൃതദേഹം കണ്ടെത്തി.
പാലീസ് അന്വേഷണത്തില്‍ ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള ധര്‍മേന്ദ്ര എന്ന ദിവസവേതന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ ആയിരുന്ന പ്രതി, നഴ്സിനെ ലൈംഗികാതിക്രമത്തിനിരയാക്കി കൊലപ്പെടുത്തി, പിന്നീട് മൃതദേഹം ഉപേക്ഷിച്ചു. നഴ്സിന്റെ ഫോണും 3000 രൂപയും കൈക്കലാക്കി പ്രതി രാജസ്ഥാനിലേക്ക് മുങ്ങിയെങ്കിലും, നഴ്സിന്റെ ഫോൺ ഉപയോഗിച്ചതിലൂടെ പൊലീസ് ഇയാളെ എളുപ്പത്തില്‍ കണ്ടെത്തി.
