ഹൈദരാബാദ്: തെലങ്കാനയിൽ തുടരുന്ന കനത്ത മഴയിൽ വെള്ളക്കെട്ടിലും ഇടിമിന്നലിലും ഏഴു പേർ മരിച്ചു. ഈ തുടർച്ചയായ മഴ സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങളാണ് വിതച്ചത്, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
ഹൈദരാബാദിൽ, മുഷീറാബാദ് മണ്ഡലത്തിലെ പാഴ്സിഗുട്ടയിൽ നിന്ന് വിജയ് (43) എന്നയാളുടെ മൃതദേഹം കണ്ടെത്തി, ഈയാൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തെലങ്കാനയിലെ വിവിധ ജില്ലകളിൽ ഇടിമിന്നലേറ്റ് ആറുപേർ മരണപ്പെട്ടു. നഗരത്തിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി, ഇത് താമസക്കാരെ ഏറെ ദുരിതത്തിലാക്കി. ദുരന്തനിവാരണ സേന വെള്ളം പമ്പ് ചെയ്ത് നീക്കുകയും ചെയ്തു.
അടുത്ത രണ്ട് ദിവസത്തേക്ക് ഹൈദരാബാദും പരിസരപ്രദേശങ്ങളും യെല്ലോ അലർട്ടിൽ ആണെന്നും, ഇവിടെ ഇടിമിന്നലോടുകൂടിയ മഴയോ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയുള്ള കാറ്റോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
