നാദാപുരം: എംഡിഎംഎ കാറില്‍ കടത്തുന്നതിനിടെ യുവാവും യുവതിയും പിടിയിലായി. വയനാട് സ്വദേശിയായ മുഹമ്മദ് ഇജാസ് (26) കമ്ബളക്കാട് സ്വദേശിനി അഖില (24) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ പ്രതി കൈവിലങ്ങ് ധരിച്ച നിലയില്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് പിന്തുടർന്ന് ഇയാളെ പിടികൂടുകയും ചെയ്തു. സ്റ്റേഷനില്‍ അസഭ്യവര്‍ഷം നടത്തുകയും ഫര്‍ണീച്ചറുകള്‍ തകർക്കുകയും ചെയ്തുവെന്നും പോലീസ് അറിയിച്ചു.
പേരോട്-പാറക്കടവ് റോഡില്‍ തിങ്കളാഴ്ച രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. ഇജാസ്, അഖിലയുടെ സുഹൃത്താണെന്നും, യുവതി ഒരു കാരിയര്‍ ആണെന്നും പോലീസ് പറഞ്ഞു. കെഎല്‍ 12 പി 7150 നമ്പർ സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ ആദ്യം പോലീസിന്‍റെ നടപടി തടസപ്പെടുത്താന്‍ ശ്രമിക്കുകയും ബഹളംവെക്കുകയും ചെയ്തു. സ്റ്റേഷനിലെത്തിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കാറില്‍ നിന്ന് 32.62 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
ലഹരിവസ്തു കാറിന്റെ ഇടത് സീറ്റിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നുവെന്നും, കൂടാതെ ലാപ്ടോപ്പ്, രണ്ട് ഐഫോണ്‍, മറ്റൊരു മൊബൈല്‍ ഫോണ്‍, മിനി ക്യാമറ, 8,500 രൂപ, ഇലക്ട്രോണിക് ത്രാസ് എന്നിവയും പോലീസ് പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്.
